കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. ആകെ പതിനെട്ട് സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസസ് വകുപ്പാണ് പട്ടിക പുറത്തിറക്കിയത്.
2019 ലെ റിപ്പോർട്ടിൽ മുന്നിലുണ്ടായിരുന്ന കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവയെ പിന്നിലാക്കിയാണ് കേരളം ഇത്തവണ മുന്നിലെത്തിയത്. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 44.82 ൽ നിന്ന് 85.00 ആയി ഉയർത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോർ മെച്ചപ്പെടുത്തിയത്. വ്യവസായമേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു.
മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിംഗിലും കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി. വാണിജ്യ, വ്യവസായ മേഖലയിലെ പുരോഗതിക്ക് ഗ്രൂപ്പ് എയിലും ബിയിലും ഉൾപ്പെട്ട മൂന്നു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പഞ്ചാബും ഗോവയുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 ന് കേന്ദ്രസർക്കാർ സദ്ഭരണ ദിനമായി ആചരിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും ഹൈദരാബാദിലെ സെന്റർ ഫോർ ഗുഡ് ഗവേണൻസും സംയുക്തമായാണ് വിലയിരുത്തലുകൾ നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here