ഫുഡ് സ്ട്രീറ്റ് ആരംഭിക്കാനൊരുങ്ങി കേരള ടൂറിസം വകുപ്പ്

ഫുഡ് സ്ട്രീറ്റ് ആരംഭിക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. കോഴിക്കോട് വലിയങ്ങാടി കേന്ദ്രമായി ആദ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ മറ്റ് പ്രധാന വാണിജ്യമേഖലകളിലും സന്ധ്യയ്ക്ക് ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന ഭക്ഷ്യത്തെരുവ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നൂതന ആശയമാണ് പ്രധാന നഗരങ്ങള്‍ കേന്ദ്രമായ ഭക്ഷണ തെരുവ്. കോര്‍പ്പറേഷനുമായി ചേര്‍ന്ന് കോഴിക്കോട് വലിയങ്ങാടിയില്‍ കേരളത്തിലെ ആദ്യ ഫുഡ് സ്ട്രീറ്റ് യാഥാര്‍ത്ഥ്യമാവും. ടൂറിസം വകുപ്പിന്റെ പുതുവത്സര സമ്മാനമായി മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി പ്രഖ്യാപിച്ചു. മെയ് മാസത്തോടെ ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ എത്തുന്നവര്‍ക്ക് കൂടി ഫുഡ് സ്ട്രീറ്റില്‍ എളുപ്പം എത്താവുന്ന രീതിയിലാവും നിര്‍മ്മാണം. തുക പൂര്‍ണ്ണമായും ടൂറിസം വകുപ്പ് വഹിക്കും. ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാവും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

വ്യാപാരികള്‍, തൊഴിലാളികള്‍, ഹോട്ടല്‍ ഉടമകള്‍, കുടുംബശ്രീ ഉള്‍പ്പടെയുള്ളവരെ സഹകരിപ്പിക്കും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിച്ചു.

കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി, ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണതേജ, ഡെപ്യുട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News