സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിക്കിം.
മുമ്പ് ‘ജവഹര്‍ലാല്‍ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇനിമുതല്‍ ‘നരേന്ദ്ര മോദി മാര്‍ഗ്’ എന്നാവും അറിയപ്പെടുക. സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദാണ് പുതുക്കിപ്പണിത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.
ക്യോംഗസാല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് 19.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ പേരുമാറ്റം ഗ്രാമസഭയില്‍ ഐക്യകണ്‌ഠേനയായിരുന്നു അംഗീകരിക്കപ്പെട്ടതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഐ.കെ രസായ്‌ലി പറയുന്നത്.
കൊവിഡിന്റെ സമയത്ത് തങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായിട്ടാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നാണ് രയ്‌സാലി പറയുന്നത്.
അതേസമയം, ഇതാദ്യമായല്ല ബിജെപിക്കാർ റോഡുകൾക്കും പാലങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും പേരുകൾ മാറ്റുന്നത്.ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ടത് ബിജെപിയുടെ യോഗി ആദിത്യനാഥ് ആണ്.
നേരത്തെ, മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ എന്നായിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും മാറ്റിയിരുന്നു. സുൽത്താൻപൂർ, മിർസാപൂർ, അലിഗഡ്, ഫിറോസാബാദ്, മെയിൻപുരി എന്നിവയുടെ പേരുമാറ്റവും അടുത്ത് തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. അതിനിടെ, ഘാസിപൂർ, ബസ്തിപൂർ എന്നീ നഗരങ്ങളുടെ പേരുകൾ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങളും യോഗി സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here