നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യ തിന്മകളെയും അകറ്റി നിര്‍ത്തണം; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ഹൃദയപൂർവ്വമായ പുതുവത്സരാശംസ നേർന്നു. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുമ്പോൾ ഒമൈക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്ന് തീരുമാനിക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പുതുവത്സര സന്ദേശം;

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു.

അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്.ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു പോകാൻ നമുക്കു സാധിച്ചു.

വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയ്ക്കായി ജനങ്ങൾ ഉജ്ജ്വലമായ വിധിയെഴുതിയത്.കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികൾ നാം ഏറ്റെടുക്കുകയാണ്.

സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതൽ മികവിലേയ്ക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിൻ്റേത് ഉൾപ്പെടെ നിരവധി ദേശിയ സൂചികകളിൽ മികച്ച സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു.

അഭിമാനാർഹമായ ഈ നേട്ടങ്ങൾക്ക് കാരണം സർക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണ്.നാടിൻ്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതൽ കരുത്തോടെ പുതുവർഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികൾ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം.

അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പങ്കാളികൾ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.അതിലുപരി നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്നും തീരുമാനിക്കാം.

തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം.കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യർത്ഥിക്കുന്നു.ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ.#HappyNewYear

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സംസ്ഥാനത്താകെ രാത്രി കർഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവർഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

കോഴിക്കോട് ആഘോഷങ്ങൾക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒൻപത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചിൽ ആളുകൾ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധന രാത്രിയിലും തുടർന്നു. ഹോട്ടലുകളും ബാറുകളും ഒൻപത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു.

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമൈക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കാർണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയർ. 10 മണിയോടെ ബീച്ചിൽ നിന്നും ആളുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോയി.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയായിരുന്നു. കോവളം അടക്കമുള്ള ബീച്ചുകളിൽ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആൾക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌൺസ്‌മെന്റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News