സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ.സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ഗൂഢപ്രവർത്തനം നടത്തുന്നു.ഹൈസ്പീഡ് റെയിൽ പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പദ്ധതിയെ എതിർക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണം. ഇക്കാര്യത്തിൽ എൽ ഡി എഫ് സർക്കാരിനൊപ്പം സിപിഐഎം പ്രത്യേക ക്യാമ്പയിൻ നടത്തുമെന്നും കോടിയേരി പ്രതികരിച്ചു.ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽ കിനാവ് കണ്ട് അവതരിപ്പിക്കുന്ന വികസന പദ്ധതിയല്ല സിൽവർലൈൻ.എൽ ഡി എഫ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് മുമ്പിൽ വച്ച് അംഗീകാരം നേടിയ പദ്ധതിയാണ്.എന്നാൽ ലൈഫ് പദ്ധതിയെ പൊളിക്കാനും,സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈ പൊള്ളിയ പ്രതിപക്ഷം സിൽവർലൈന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പ്രതിപക്ഷം ഗൂഢശ്രമം നടത്തുന്നുവെന്നും കോടിയേരി, ലേഖനത്തിൽ പറയുന്നു.ഇ എം എസ് സർക്കാരിനെ വീഴ്ത്താൻ നടത്തിയ വിമോചന സമരത്തിന്‍റെ മാതൃകയിൽ സർക്കാരിനെതിരെ സമരം നടത്താൻ കോണ്‍ഗ്രസ് മുതൽ ബിജെപിവരേയും ആര്‍ എസ് എസ് മുതല്‍ ജമാത്ത് ഇസ്ലാമി വരേയും കൈകോർക്കുകയാണ്.
ഇത് ജനങ്ങൾ തിരിച്ചറിയണം. പ്രതിപക്ഷത്തിന്‍റേത് ഇരട്ടത്താപ്പാണെന്നും ലേഖനം പറയുന്നു. വിശദമായ പദ്ധതി രേഖയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.എന്നാൽ ആ രേഖ വരും മുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളി പറയുന്നതെന്നും കോടിയേരി ലേഖനത്തിലൂടെ ചോദിക്കുന്നു.
പദ്ധതി നടപ്പായാൽ ഭാവിയിൽ കോണ്‍ഗ്രസ് ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാകുമോ എന്ന വി ഡി സതീശന്‍റെ ആശങ്കയാണ് സർക്കാർ വിരുദ്ധസമരത്തിന് പ്രേരിപ്പിക്കുന്നത്. കേന്ദ്രം യുപിയിൽ ഉൾപ്പടെ നടപ്പിലാക്കുന്ന അതിവേഗ റയിൽ പദ്ധതിക്കെതിരെ രാഹുൽഗാന്ധിയോ പ്രീയങ്ക ഗാന്ധിയോ എതിർക്കുന്നില്ല. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണ്.ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം വളരേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും അതിനാലാണ് പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം പിന്നീട് ചുവട് മാറ്റിയതെന്നും കോടിയേരി വിമർശിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here