സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമളിയിൽ പതാക ഉയരും. പ്രതിനിധി സമ്മേളനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , സമാപന പൊതുസമ്മേളനം
5 ന് വൈകിട്ട് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
14 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 153 പ്രതിനിധികളും 37 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പൊതുസമ്മേളന നഗരിയിൽ പതാക ഉയരുന്നതിന് മുന്നോടിയായി പതാക കൊടിമര ദീപശിഖാ റാലികൾ വൈകിട്ട് ചെളിമട കവലയിൽ സംഗമിക്കും. വട്ടവടയിലെ അഭിമന്യു രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും അഭിമന്യുവിൻ്റെ മാതാപിതാക്കൾ കൊളുത്തി നൽകിയ ദീപശിഖയും ,രാജാക്കാട്ടെ രക്തസാക്ഷി കെ എൻ തങ്കപ്പൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാകയും , തൊടുപുഴയിലെ കെ എസ് കൃഷ്ണപിള്ളയുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരവും വഹിച്ചു കൊണ്ടുള്ള ജാഥകളാണ് തുടർന്ന് സമ്മേളന നഗരിയിലേക്ക് എത്തുക.
സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള നേതാക്കളുടെ ഛായാചിത്രങ്ങൾ രക്തസാക്ഷി അനീഷ് രാജൻ്റെ വീട്ടിൽ
നിന്നും എത്തിക്കും . മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് കൃഷ്ണൻ്റെ വസതിയിൽ നിന്നും ആരംഭിച്ച കപ്പി കയർ ജാഥയും വൈകിട്ടോടെ സമ്മേളന നഗരിയിൽ എത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ദീപശിഖാ ജാഥകളും സംഗമിക്കും. തുടർന്ന് പൊതുസമ്മേളന വേദിയായ അഭിമന്യു നഗറിൽ പതാക ഉയരും.
പ്രതിനിധി സമ്മേളനം നാളെ രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുമളി ഹോളിഡേ ഹോമിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എ കെ ദാമോദരൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 14 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 153 പ്രതിനിധികളും 37 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ , വൈക്കം വിശ്വൻ , എം. സി ജോസഫൈൻ, കെ രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടിയേറ്റ് അംഗങ്ങളായ എം എം മണി, കെ ജെ തോമസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖർ പങ്കെടുത്ത് 17 സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. എ കെ ജി യുടെ നേതൃത്വത്തിൽ നടന്ന അമരാവതി സമരത്തിൻ്റെ ഓർമ്മകളിരമ്പുന്ന കുമളി പട്ടണം, സി പി ഐ (എം )ൻ്റെ ജില്ലാസമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here