കെ റെയിലിനെ കുറിച്ചുള്ള ‘മാധ്യമ നുണകളെ’ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍

കെ-റെയിലിനെ കുറിച്ച് ദിനംപ്രതി പലതരം വ്യാജ വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാധ്യമ നുണകളെ പൊളിച്ചടുക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ റോഡുകള്‍ തകര്‍ക്കാന്‍ കെ. റെയില്‍ പദ്ധതി.
രഹസ്യവിവരങ്ങള്‍ ഞങ്ങളുടെ ചാനലിന്…
ഓരോന്നായി നോക്കി നോക്കി പോവാം.

വാര്‍ത്ത 01:
റോഡ് വികസനം സില്‍വര്‍ലൈന്‍ യാത്രക്കാരുടെ എണ്ണത്തെ ബാധിക്കുമെന്ന് DPR ല്‍ പറയുന്ന രഹസ്യകാര്യങ്ങള്‍ ഞങ്ങളുടെ ചാനലിന് കിട്ടിയിട്ടുണ്ട്.
വാസ്തവം:
Impact of Road Projects on SilverLine എന്നത് KRDCL വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള DPR Chapter-4, പേജ് നമ്പര്‍ 48/49 പറയുന്ന കാര്യമാണ്.
ഇതൊരു പരസ്യകാര്യമാണ്; പത്രപ്രവര്‍ത്തകര്‍ ദയവായി ഇതൊക്കെയൊന്ന് എടുത്തു വായിച്ചുനോക്കണം; ബ്രേക്ക് ചെയ്യുന്നതിന് തൊട്ടുമുന്‍പെങ്കിലും.

വാര്‍ത്ത 02:
റോഡ് വികസിച്ചാല്‍ സില്‍വര്‍ലൈനില്‍ യാത്രക്കാരുണ്ടാവില്ലെന്നും അതുകൊണ്ട് റോഡ് വികസനം വേണ്ടെന്നും DPR ല്‍ പറയുണ്ട്.
വാസ്തവം:
റെയില്‍, റോഡ്, എയര്‍, വാട്ടര്‍ എന്നീ നാല് മാര്‍ഗങ്ങളെയും സമന്വയിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് MRTS (Mass Rapid Transit System) ആയാണ്
സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ഇന്റഗ്രേറ്റഡ് വികസന പദ്ധതിയാവുമ്പോള്‍ ഒരെണ്ണം വികസിക്കുമ്പോള്‍ ബാക്കി എല്ലാം വികസിക്കും.
സ്റ്റേഷനിലേക്കെത്താനുള്ള റോഡ് വികസിച്ചാലേ സില്‍വര്‍ലൈനില്‍ കയറാന്‍ ആളുകളുണ്ടാവൂ. അങ്ങനെയാണ് നാട്ടുനടപ്പ്.

വാര്‍ത്ത 03:
സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി നെഗറ്റീവ് ആയ കാര്യങ്ങളും DPR ല്‍ പറയുണ്ട്.
വാസ്തവം:
ഏത് പദ്ധതിയെപ്പറ്റിയും വിശദമായ് പഠിക്കുമ്പോള്‍ നെഗറ്റീവ് ആയ കാര്യങ്ങളും കണക്കിലെടുക്കണം; ഇവിടെയും അത് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ പദ്ധതി ശാസ്ത്രീയമാവുന്നത്.
(പോസിറ്റീവ് ആയ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയുന്നുള്ളു എന്നായിരുന്നു ഇതുവരെ പരാതി എന്നോര്‍ക്കുക.)

വാര്‍ത്ത 04:
ഹൈവെ വികസിപ്പിച്ചാല്‍ സില്‍വര്‍ലൈനില്‍ യാത്രക്കാര്‍ കുറയുമെന്ന് DPR ല്‍ പറയുണ്ട്.
വാസ്തവം:
2018-19 ല്‍ സര്‍വേ നടത്തുന്ന സമയത്ത് NH രണ്ടുവരിയാണ് കേരളത്തില്‍ അധികയിടത്തും. 2024 ആവുമ്പോഴേക്ക് അത് ആറ് വരിയാവും.
2019-2024 കാലത്തേക്കാള്‍ നല്ലതാവും 2025 ന് ശേഷം കേരളത്തിലെ NH. ഇത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ negative shift ഉണ്ടാക്കും. ശാസ്ത്രീയമായ പ്രെഡിക്ഷനാണത്. അതുകൂടി കണക്കിലെടുത്തേ പ്രോജക്ട് നടപ്പിലാക്കാവൂ; നടപ്പിലാക്കുള്ളൂ. അതായത്, NH ആറുവരിയായിക്കഴിഞ്ഞ കേരളത്തില്‍ എത്ര പേര്‍ സില്‍വര്‍ലൈന്‍ ഉപയോഗിക്കുമെന്ന കണക്കിലേ മുന്നോട്ട് പോകാവൂ. അതേ സമയം തന്നെ KSTP ക്ക് കീഴിലും PWD ക്ക് കീഴിലും വികസിപ്പിക്കുന്ന, കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള ഡസന്‍ കണക്കിന് റോഡുകള്‍ സില്‍വര്‍ലൈനില്‍ ആളെ കൂട്ടുമെന്നും ഇതേ സ്റ്റഡി വിശദമാക്കുന്നുണ്ട്.

വാര്‍ത്ത 05:
റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തി സില്‍വര്‍ലൈനില്‍ ആളെ കൂട്ടണമെന്ന് DPR ല്‍ പറയുണ്ട്.
വാസ്തവം:
വരുന്ന റോഡുകള്‍ ടോള്‍ റോഡുകളാണെങ്കില്‍ അത് Positive shift ഉണ്ടാക്കും എന്നത് SYSTRA നടത്തിയ സ്റ്റഡിയിലെ അനുമാനമാണ്.
അത് സത്യമാണ്; NHAI നിര്‍മ്മിക്കുന്ന ആറുവരിപ്പാതകള്‍ നിലവില്‍ത്തന്നെ ടോള്‍ റോഡുകളാണ്. അത് ടോളുള്ളതാവാണോ ടോള്‍ ഫ്രീ ആവണോ എന്ന് തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്.
(കേരള സര്‍ക്കാര്‍ ഫണ്ട് ചെയ്ത് പൂര്‍ത്തിയാക്കിയ ഒരു റോഡില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടോള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന പല ടോളുകളും ഒഴിവാക്കുകയും ചെയ്തിരുന്നു.)

വാര്‍ത്ത 06:
ട്രെയിന്‍ നിരക്ക് വര്‍ധിപ്പിച്ച് സില്‍വര്‍ലൈനില്‍ ആളെ കൂട്ടണമെന്ന് DPR ല്‍ പറയുണ്ട്.
വാസ്തവം:
നേരെ മറിച്ചാണ് പറയുന്നതെന്ന് മുകളിലെ പാരഗ്രാഫ് കൂടി വായിച്ചാല്‍ മനസ്സിലാവും. പ്രൈവറ്റൈസേഷന്‍ നടപ്പിലാക്കുകയും
നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് നിലവിലുള്ള ഇന്‍ഡ്യന്‍ റെയില്‍ യാഥാര്‍ഥ്യം. അങ്ങനെയാവുമ്പോള്‍ സില്‍വര്‍ലൈനിലെ യാത്രാനിരക്കാവും ആളുകള്‍ക്ക് മെച്ചം. സമയലാഭമെന്നത് അധികലാഭം. എല്ലാ സേവനങ്ങളും സര്‍ക്കാര്‍ സൗജന്യമായ് നല്‍കുന്ന കിണാശ്ശേരിയിലെ കണക്ക് വെച്ചല്ലല്ലോ DPR ഉണ്ടാക്കുക.

നിങ്ങളിതൊക്കെ വെറുതെ പറയുന്നതാവും…
എന്നാലുമിങ്ങനെയൊക്കെ എല്ലാ ചാനലിലും പത്രത്തിലും വാര്‍ത്തവരുമോ എന്നല്ലേ?
ചില മുന്‍ വാര്‍ത്തകള്‍ മാത്രം ഒന്നോര്‍മ്മിപ്പിക്കാം.

ശിവശങ്കരന്‍ IAS… കന്യാകുമാരി…1200 ഏക്കര്‍ കാറ്റാടിപ്പാടം.
ഈന്തപ്പഴക്കുരു… കെ.ടി.ജലീല്‍… 540 കിലോ സ്വര്‍ണം.
പിണറായി വിജയന്‍… പെട്ടി… സിംഗപ്പൂര്‍ ഡോളേഴ്സ്.
പി. ശ്രീരാമകൃഷ്ണന്‍… ഒമാന്‍… 400 കോടി…പ്രൈവറ്റ് യൂണിവേഴ്‌സിറ്റി.
പേരില്ലാത്ത നാല് മന്ത്രിമാര്‍…കര്‍ണാടക…800 ഏക്കര്‍ സവര്‍ജില്‍ തോട്ടം…

അന്ന് സ്വര്‍ണമായിരുന്നു ലൈന്‍; ഇന്ന് സില്‍വറാണ്.
ഒരുപക്ഷത്ത് കേരളം; മറുപക്ഷത്ത് മഴവില്‍ മുന്നണി.
ഉറപ്പാണ് സില്‍വര്‍ലൈന്‍.
കടന്നലുകള്‍ സാക്ഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News