‘വികസനലക്ഷ്യവുമായി മുന്നോട്ട്പോകുമ്പോൾ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസനലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ, വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ദുർവാശിയില്ല. നാട് മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും നഷ്ടപരിഹാരം കൂടുതൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നെന്നും എൽഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇപ്പോൾ വേണ്ട എന്നാണ്‌ ചിലരുടെ നിലപാട്‌. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണെന്ന് അദ്ദേഹം ചോദിച്ചു. പശ്‌ചാത്തലസൗകര്യ വികസനം നടന്നാൽ മാത്രമേ എല്ലാ മേഖലയിലും വികസനം വരൂ. യാത്രാസൗകര്യമില്ലെങ്കിൽ നിക്ഷേപകർ മടിച്ച്‌ നിൽക്കും. എല്ലാ തൊഴിൽ സാധ്യതകളെയും ഇത്‌ ബാധിക്കും. അതിന്‌ സർക്കാർ നിന്നുകൊടുക്കില്ല. ജനവും അതാണ്‌ ആഗ്രഹിക്കുന്നത്‌.

ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്‌രമാക്കാനാണ് ശ്രമം. മതം നോക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് വലിയ റാലിയിൽ പറയുന്നു. ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറയുന്നു. എന്താണ് അതിന് അർത്ഥം. വർഗീയതയോട് എന്നും ഒത്തു പോവുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറുകയാണ്. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് എതിരായ ശക്തികൾക്ക് മാത്രമേ കെ-റെയിലിന് എതിരെ നില്ക്കാനാവു, സർക്കാരിന് അനാവശ്യ ദുർവാശി ഇല്ലെന്നും
വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here