സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിനാണ് നൽകുന്നത്. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ആശുപത്രി അന്തരീക്ഷത്തിൽ തന്നെ വിദ്യാർത്ഥികൾ വാക്സിനെടുക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി.
സംസ്ഥാനത്ത് രാവിലെ 9 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്സിൻ കേന്ദ്രങ്ങളിലാണ് കുട്ടികൾക്ക് കോവാക്സിൻ നൽകിത്തുടങ്ങിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പേയാട് സ്വദേശി ബിനില രാജാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്.
കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.പിങ്ക് നിറത്തിലെ ബോർഡും ബലൂണുകളാൽ അലങ്കരിച്ചുമാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ കുട്ടികളെ വരവേറ്റത്.
സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും നിലവിൽ കേരളത്തിൽ വാക്സിൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാക്സിനേഷൻ കേന്ദ്രത്തിലെത്തി കുട്ടികളുമായി സംസാരിച്ചു. പ്രതിദിനം സ്കൂൾ തലത്തിൽ വകുപ്പ് വാക്സിനെടുക്കുന്ന കുട്ടികളുടെ കണക്കെടുക്കും. വാക്സിനേഷൻ കുറവുള്ള സ്കൂളുകളിൽ പ്രത്യേക ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രികളിൽ വരെ കുട്ടികളുടെ വാക്സിനേഷൻ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷന് പുറമെ സ്പോട്ട് രജിസ്ട്രേഷനും എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here