കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍: ആരോഗ്യമന്ത്രി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മെഡിക്കല്‍ കോളേജിനെ മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം. കാസര്‍ഗോഡുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഒപി പ്രവര്‍ത്തനം ആരംഭിച്ചത് കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളേജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാസര്‍ഗോഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ഒപി വിഭാഗത്തിനായുള്ള ക്രമീകരണം നടത്തിയത്. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡിന്റെ ദീര്‍ഘനാളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

ഫാര്‍മസിസുസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കാസര്‍ഗോഡ് പ്രിന്‍സിപ്പാളിന്റെ അധിക ചുമതല നല്‍കി. ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസിന്റെ സേവനവും മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്റെ സഹകരണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാത്തൂര്‍, കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ഛന്ദ്, പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. റോയി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. രാജേന്ദ്രന്‍, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.ബി. ആദര്‍ശ്, ഡിപിഎം ഡോ. റിസിത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News