മാവേലി എക്‌സ്പ്രസ്സിൽ റെയിൽവേ പൊലീസ് മർദിച്ച യാത്രക്കാരനെതിരെ പരാതിയുമായി ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ യാത്രക്കാർ.അമിതമായി മദ്യപിച്ച യാത്രക്കാരൻ ശല്യം ഉണ്ടാക്കിയതായി സ്ത്രീകൾ മൊഴി നൽകി.
നല്ല മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് യാത്രക്കാരി പറയുന്നത്. ഈ സമയത്ത് അതുവഴി പോയ പൊലീസുകാരൻ ഇയാളോട് ടിക്കറ്റ് എവിടെയാണെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴും ഇയാൾ മറുപടി നൽകിയില്ല, ഒടുവിൽ ടിക്കറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പൊലീസുകാരൻ ഇയാളോട് എഴുന്നേറ്റ് മാറാൻ പറഞ്ഞു. തന്‍റെ മുന്നിൽ വച്ച് ഇയാളെ മർദ്ദിച്ചിട്ടില്ലെന്നാണ് യാത്രക്കാരി പറയുന്നത്.
ഞായറാഴ്ച രാത്രിയാണ് മാവേലി എക്‌സ്പ്രസ്സിൽ ഗവണ്മെന്റ റെയിൽവേ പൊലീസ് എ എസ് ഐ യാത്രക്കാരനെ മർദ്ദിച്ചത്. തലശ്ശേരി സ്റ്റേഷനും വടകരയ്ക്കുമിടയിലായിരുന്നു സംഭവം.ദൃക്‌സാക്ഷി പകർത്തിയ മൊബൈൽ ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറത്തായത്.
ഇന്ന് രാവിലെ ദൃശ്യങ്ങൾ പുറത്ത് വന്നയോടെ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ടിക്കറ്റില്ലാതെ റിസർവഷൻ കമ്പാർട്മെന്റിൽ യാത്ര ചെയ്യുകയും മദ്യപിച്ച് മറ്റ് യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുകയും ചെയ്തതിനാലാണ് ട്രെയിനിൽ നിന്നും ഇറക്കി വിട്ടതെന്നാണ് എ എസ് ഐ പ്രമോദിന്റെ വിശദീകരണം.
അതേസമയം സംഭവത്തിൽ പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചു.മദ്യപിച്ച് ശല്യമുണ്ടാക്കിയ യാത്രക്കാരനെ സ്ത്രീ യാത്രക്കാരുടെ പരാതിയെ തുടർന്ന് ട്രെയിനിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കി വിട്ടു എന്നാണ് എ എസ് ഐ പ്രമോദിന്റെയും ടി ടി ഇ കുഞ്ഞു മുഹമദിന്റെയും മൊഴി.
യാത്രക്കാരൻ മദ്യപിച്ച് ശല്യം ഉണ്ടാക്കിയതായും അതിനെ തുടർന്നാണ് പൊലീസ് എത്തിയതെന്നും ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ യാത്രക്കാരും മൊഴി നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here