‘കേരളത്തിന്റെ മതസൗഹാർദത്തിന് ഓരോ മലയാളിയും യു കെ കുഞ്ഞിരാമനോട് കടപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

മതേതരത്വം സംരക്ഷിക്കാൻ ജീവൻ നൽകിയ സി പി ഐ എം പ്രവർത്തകൻ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ ഓർമകളെ സ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

സഖാവിന്റെ ഓർമകൾക്ക് ഇന്ന് 50 വയസ്സ് തികയുന്ന വേളയിലാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഖാവിന്റെ ധീരരക്തസാക്ഷിത്വത്തെ സ്മരിച്ചത്. തലശ്ശേരി കലാപത്തിൽ മുസ്ലീം പളളി സംരക്ഷിക്കാൻ കാവലിരുന്നതിൻ്റെ വൈരാഗ്യത്തിലാണ് ആർ എസ് എസ് ജനസംഘം പ്രവർത്തകർ യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

”മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കർമ്മവീഥിയിൽ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു. കെ കുഞ്ഞിരാമൻ്റേത്.

തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയ സഖാവിനെ ആ പകയിൽ വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തുയായിരുന്നു. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു.
ഇന്ന് സഖാവിൻ്റെ രക്തസാക്ഷി ദിനമാണ്. ജ്വലിക്കുന്ന ആ ഓർമ്മകൾ വർഗീയതക്കെതിരെയുള്ള സമരങ്ങളിൽ നമുക്ക് കരുത്ത് പകരും. വഴികാട്ടിയാകും. കമ്മ്യുണിസ്‌റ്റുകാരൻ്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയുടെ രക്തമാണെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തും. ആ ബോധ്യങ്ങൾ ഉൾക്കൊണ്ടും ലക്ഷ്യങ്ങൾ ഏറ്റെടുത്തും നമുക്ക് മുന്നോട്ടു പോകാം. സഖാവ് യു. കെ കുഞ്ഞിരാമൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അഭിവാദ്യങ്ങൾ.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here