സിൽവർ ലൈൻ പാക്കേജ്; വീട് നഷ്‌ടമാകുന്നവർക്ക് നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ: മുഖ്യമന്ത്രി
തിരുവനന്തപുരത്ത് ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ മുഖ്യമന്ത്രിയാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.
കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്‌ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അല്ലെങ്കില്‍ നഷ്‌ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്‌ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക.
കേരളത്തിൽ ഗതാഗത സൗകര്യം കൂടണം. ഭൂമി നഷ്‌ടപ്പെട്ടവരെ സഹായിക്കുകയാണ് സർക്കാർ ചെയ്യുക. ആളുകളെ ഉപദ്രവിക്കലല്ല ഉണ്ടാവുക. സംസ്ഥാനത്ത് പശ്‌ചാത്തല സൗകര്യം വികസിക്കണം. കാലത്തിനനുസരിച്ച് നാം മുന്നോട്ട് പോകണം. വികസനം ഇന്നുള്ളിടത്ത് നിൽക്കുകയാണ്. പലമേഖലകളിലും നാം പിന്നിലാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്‌ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്‌ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്‌ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്‌ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here