നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങി അന്വേഷണ സംഘം. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.
തുടരന്വേഷണത്തിന്‍റെ ഭാഗമായി നടന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ചോദ്യം ചെയ്തേക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്.
ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.
ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ക്ക് പണവും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തനിക്കറിയാം. ഇത് പുറത്തു പറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫോൺ ചാറ്റുകളും ശബ്ദരേഖയും ഉൾപ്പെടുന്ന ബാലചന്ദ്രകുമാറിന്‍റെ മൊബൈൽ ഫോണും വിചാരണക്കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് രഹസ്യമൊഴി കൂടി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന്‍റെ നീക്കം.
കേസില്‍ 20 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണക്കോടതിയുടെ നിര്‍ദേശം. അതേസമയം പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
തുടരന്വേഷണത്തിന്‍റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയെയും എട്ടാം പ്രതി ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ കോടതി അനുമതിയോടെ ആദ്യം ചോദ്യം ചെയ്യാനാണ് നീക്കം. അതിന് ശേഷമാകും ദിലീപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here