വിമാന സര്‍വ്വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവുമായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളം

വിമാനസര്‍വ്വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവുമായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളം.ഇക്കഴിഞ്ഞ 2021ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ദശലക്ഷം പേരുടെ വര്‍ധവനവാണുണ്ടായത്.നാല്‍പ്പത്തിമൂന്ന് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അറുപത്തൊന്ന് പേരാണ് കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരി വിമാനത്താവളം വഴി സഞ്ചരിച്ചത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മഹാമാരി സൃഷ്ടിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കുതിപ്പ് തുടരുകയാണ്.

2021-ല്‍ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ല്‍ ഇത് 33,37,830 ആയിരുന്നു.അതായത് യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം ഒരു ദശലക്ഷത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

സുസ്ഥിരമായ വളര്‍ച്ചാ നിരക്കോടെ, 2021-ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമെന്ന സ്ഥാനം സിയാല്‍ നിലനിര്‍ത്തി.

2021-ല്‍ 18,69,690 രാജ്യാന്തര യാത്രക്കാരാണ് സിയാല്‍ വഴി കടന്നുപോയത്. 2020-ല്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 14,82,004 ആയിരുന്നു. വിമാന സര്‍വീസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. 2020 ല്‍ 30,737 സര്‍വ്വീസുകളാണുണ്ടായതെങ്കില്‍ 2021ല്‍ അത് 41,437 ആയി ഉയര്‍ന്നു. കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് എയര്‍ ട്രാഫിക് വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് .സുഹാസ് പറഞ്ഞു.

സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിരന്തര പരിശ്രമ ഫലമായി എല്ലാ അന്താരാഷ്ട്ര ട്രാവല്‍ ഹബ്ബുകളില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാന്‍ സാധിച്ചതായും സിയാല്‍ എം ഡി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് നിലവില്‍ ആഴ്ചയില്‍ 185 സര്‍വീസുകള്‍ക്ക് സിയാല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

2021 പകുതിയോടെ ലണ്ടനിലേയ്ക്കും സിംഗപ്പൂരിലേക്കും നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസുകള്‍ സിയാല്‍ പുനരാരംഭിച്ചിരുന്നു. എയര്‍ അറേബ്യ, ഷാര്‍ജ സര്‍വീസുകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസും തുടങ്ങി.

പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളര്‍ച്ചയാണ് ആഭ്യന്തര മേഖലയില്‍ ഇപ്പോള്‍ ഉണ്ടായത്. 2021 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ഒരു ദിവസം 50 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ ഇപ്പോള്‍ സിയാലില്‍ നിന്നും ഉണ്ട്.

യുഎഇയുടെ പരമോന്നത ഡിസാസ്റ്റര്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുള്ള സിയാലിന്റെ സമയോചിതമായ പ്രതികരണം ജൂലൈ മുതല്‍ തന്നെ യുഎഇ സേവനങ്ങള്‍ ആരംഭിക്കുന്നതിന് സിയാലിനെ സഹായിച്ചു. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് സിയാല്‍ റാപ്പിഡ് പിസിആര്‍, ആര്‍ടിപിസിആര്‍ പരിശോധനകകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിംഗ് ലാബുകളകളില്‍ ഒരേസമയം 900 പരിശോധനകള്‍ നടത്താമെന്നും സിയാല്‍ എം ഡി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News