വാക്‌സിൻ സ്വീകരിച്ചില്ല; നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിന് വേണ്ടിയാണ് ടെന്നീസ് താരം ഓസ്‌ട്രേലിയയിൽ എത്തിയത്. വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് 15 മണിക്കൂറോളം താരത്തെ വിമാനത്താവളത്തിൽ തടഞ്ഞ് വെക്കുകയും ചെയ്തു.

ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപ്പണിന് തുടക്കമാകുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിനും എടുക്കണമെന്ന് നിര്ബന്ധമാക്കിയിട്ടുണ്ട്. അതെ സമയം ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇളവ് നൽകുമെന്നും അറിയിച്ചിരുന്നു.

വാക്‌സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാല്‍ മെല്‍ബണിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ലോക്ഡൗണ്‍ അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. ജോക്കോയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയില്‍ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.

വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്‌സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണില്‍ സംസാരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജനുവരി 17-നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നല്‍കിയിട്ടില്ലെന്ന് ടൂര്‍ണമെന്റ് മേധാവി പറഞ്ഞു. കൃത്യമായ കാരണമില്ലാതെ ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും അദ്ദേഹം അറിയിച്ചു. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് ജോക്കോവിച്ച്.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. ‘നിയമം നിയമം തന്നെയാണ്. ആരും നിയമത്തിന് അതീതരല്ല’ -പ്രധാനമന്ത്രി പറഞ്ഞു. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രസിഡന്റ് മോറിസണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel