നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കുകയായിരുന്നു.
കോടതിയുടെ അനുമതി കിട്ടിയതോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്താനുളള നീക്കത്തിലാണ് അന്വേഷണ സംഘം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍.
രഹസ്യമൊഴി രേഖപ്പെടുത്തുന്നതോടെ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം അടക്കമുളള വകുപ്പുകള്‍ സാധൂകരിക്കാന്‍ കഴിയുന്ന ശക്തമായ തെളിവാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പല സാക്ഷികളും വിചാരണക്കോടതിയില്‍ കൂറുമാറിയത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി തന്നെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതും. അതോടൊപ്പം പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്ന മുറയ്ക്ക് വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. അതിനിടെ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ തളളിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here