സിനിമ സംവിധായകൻ്റെ സൃഷ്ടി, ‘ചുരുളി’ പ്രദർശനത്തിലൂടെ നിയമ ലംഘനം നടന്നതായി തോന്നുന്നില്ല; ഹൈക്കോടതി

ചുരുളി സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് ഹൈക്കോടതി. ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി പരാമർശം. എന്നാൽ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിർദേശം നൽകി.

സിനിമ ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് കോടതി അഭിപ്രായപ്പെട്ടു.

സിനിമ സംവിധായകൻ്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണന്നും ഹർജി പരിശോധിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലന്നും കോടതി പറഞ്ഞു. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ല. ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്ന് ഹർജിക്കാർ ആരോപിച്ചു.സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല ഹർജിക്കാരുടെ ആക്ഷേപമെന്നും ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചാണ് പരാതി എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിർദേശം നൽകി.കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News