കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നീതു രാജിനെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു.
സുഹൃത്ത് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ കുറ്റകൃത്യം ആസൂത്രണം ചെയ്തെന്നാണ് പ്രതിയുടെ മൊഴി. അതേ സമയം ഇവരിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ഇബ്രാഹിം ബാദുഷയും അറസ്റ്റിലായി.
തിരുവല്ല സ്വദേശിയായ നീതു കളമശ്ശേരിയിലെ ഇവൻ്റ്മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യവേയാണ് സമൂഹ മാധ്യമം വഴി ഇബ്രാഹിം ബാദുഷയുമായി അടുക്കുന്നത്. ഈ ബന്ധം തകരാതിരിക്കുന്നതിനും ഇയാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയാനുമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് നീതുവിൻ്റെ മൊഴി.
പ്രതി കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ നാല് മുതൽ മുറിയെടുത്തതും കുട്ടിയെ തട്ടിയെടുത്ത് തിരികെ എത്തുന്നതുമുൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേസിൽ നിർണായകമാകും.
ആൾമാറാട്ടം. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാലു വകുപ്പുകളാണ് നീതുവിനു മേൽ ചുമത്തിയിരിക്കുന്നത്. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം തട്ടിയെടുത്തു എന്ന നീതു രാജിന്റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാർഹിക പീഡനം, ബാല പീഢനം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം കോട്ടയം സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞിനെ തിരികെ ലഭിക്കാൻ പോലീസ് ഇടപെടൽ തുണയായെന്ന് ബന്ധുക്കൾ. അറസ്റ്റിലായ ഇബ്രാഹിം ബാദുഷയെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ കഴിയുന്ന നീതു രാജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ 11 ന് അപേക്ഷ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here