അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡങ്ങൾ തിരുത്തുകയാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
അതെ സമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒന്നാം ഘട്ടത്തിൽ പോളിംഗ് നടക്കാൻ ഉള്ളിടങ്ങളിൽ പാർട്ടികൾ പ്രചരണം ആരംഭിച്ചു. ബിജെപി ഭരണം അട്ടിമറിക്കാൻ യുപിയിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും ഒറ്റയ്ക്കാണ് മൽസരിക്കുന്നത്. ഇന്ത്യയിൽ ഏത് പാർട്ടിക്കാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രവർത്തകർക്ക് ഇടയിൽ വിർച്വൽ റാലികൾ സംഘടിപ്പിക്കാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിൽ ഉള്ള പാർട്ടിക്ക് സൗകര്യ പ്രദവും സാമ്പത്തികമായി വലിയ ശേഷി ഇല്ലാത്ത പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി ആകുന്നതുമായ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെത് എന്ന് രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പഞ്ചാബിൽ ഭരണം നിലനിർത്താൻ ഇക്കുറി ബിജെപിയെ നേരിടുക കോൺഗ്രസിന് അത്ര എളുപ്പമല്ല. അമരീന്ദർ സിംഗിൻ്റെ പഞ്ചാബ് ലോക് കോൺഗ്രസ് വോട്ടും സീറ്റും പിടിച്ചെടുത്താൽ കോൺഗ്രസിന് ഭരണം നഷ്ടമാകും. എന്നാല് തുടരുന്ന കർഷക പ്രതിഷേധം പഞ്ചാബിൽ ബിജെപിക്ക് തിരിച്ചടിയാകുമ്പോൾ ആംആദ്മി പാർട്ടിക്ക് അത് ഗുണം ചെയ്യും.
വിർച്വൽ റാലികൾ സംഘടിപ്പിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. കോൺഗ്രസിന് വോട്ട് ചെയ്യുന്നതും ബിജെപിക്ക് വോട്ട് ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഇല്ലെന്നും കഴിഞ്ഞ തവണ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പടെ പരാമർശിച്ച് സിസോദിയ ചൂണ്ടിക്കാട്ടി.
അതേസമയം ഗോവയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാൻ കോൺഗ്രസും ഭരണം നിലനിർത്താൻ ബിജെപിയും മത്സരിക്കുമ്പോൾ ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്നത് മൽസര രംഗത്തെ തൃണമൂൽ സാന്നിധ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here