സ്വിറ്റ്‌സര്‍ലണ്ടില്‍ സൈനികര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദേശം.
വാട്‌സാപ്പിനെ കൂടാതെ സിഗ്നല്‍, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ്. ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയില്‍ പെടുന്ന കമ്പനികള്‍ ശേഖരിക്കുന്ന ഡാറ്റ അമേരിക്കന്‍ അധികൃതര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.
സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രീമ എന്ന സേവനത്തിന് അമേരിക്കന്‍ നിയമങ്ങള്‍ ബാധകമാവില്ല. മാത്രവുമല്ല, യൂറോപ്യന്‍ യൂണിയന്റെ ജി.ഡി.പി.ആര്‍. നിയമങ്ങള്‍ പാലിച്ചാണ് ത്രീമ പ്രവര്‍ത്തിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ടില്‍ 16-64 പ്രായക്കാർക്കിടയിൽ വലിയ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്.
വിദേശ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൈനികര്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ആശങ്ക ഇന്ത്യയും ഉയര്‍ത്തിയിരുന്നു. 2020-ല്‍ ഒരു കൂട്ടം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനൊപ്പം ഫേസ്ബുക്ക്, പബ്ജി, സൂം, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക്ടോക്ക് പോലുള്ള 89 ആപ്ലിക്കേഷനുകള്‍ ഫോണില്‍നിന്ന് നീക്കം ചെയ്യണമെന്നും സൈനികര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.
സൈനികര്‍ക്ക് വേണ്ടി ആര്‍മി സെക്യൂർ ഇന്‍ഡീജിനസ് മെസേജിങ് ആപ്ലിക്കേഷന്‍ അഥവ അസിഗ്മ എന്ന പേരില്‍ ഒരു മെസേജിങ് ആപ്ലിക്കേഷന്‍ ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. സൈനികരുടെ ആഭ്യന്തര നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here