അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരിച്ചിലിന് ശേഷമാണ് സൊഹൈല്‍ അഹ്‌മദിയെ കണ്ടെത്തുന്നത്. ശനിയാഴ്ച കാബൂളിലുള്ള ബന്ധുക്കള്‍ക്ക് സൊഹൈല്‍ അഹ്‌മദിയെ കൈമാറുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍ വിടാനുള്ള ശ്രമത്തിനിടയില്‍ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ സൊഹൈലിന്റെ പിതാവ് വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കന്‍ സൈനികന്റെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കി. മതില്‍ കടന്ന് എത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പിന്നീട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ കാണാതാവുകയായിരുന്നു.
കുഞ്ഞിനെ മതിലിന് പുറത്തൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. അഫ്ഗാന്‍ സ്വദേശി മിര്‍സ അലി അമ്മദിയുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് കാണാതായത്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കുഞ്ഞിനെ കാണാതാവുന്നത്.
അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തെരക്കിയെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു. കുഞ്ഞിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മിര്‍സ അലിയേയും കുടുംബത്തേയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും ഒടുവില്‍ യുഎസിലേക്കും മാറ്റുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തുമെന്ന യു.എസ് സൈന്യത്തിന്റെ വാക്ക് പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ പിതാവുള്ളത്. റോയിട്ടേഴ്‌സ് കാണാതായ കുഞ്ഞിനെ സംബന്ധിച്ച് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്‌സി ഡ്രൈവര്‍ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ സ്വന്തം മകനേപ്പോലെ വളര്‍ത്തുകയായിരുന്നു ഇയാള്‍.
യുഎസ് എംബസിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി സേവനം ചെയ്യുകയായിരുന്നു മിര്‍സ അലി. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് കാബൂളിലെ ബന്ധുക്കളുള്ളത്. നിലവില്‍ അമേരിക്കയിലെ ടെക്സാസിലെ അഭയാര്‍ത്ഥി ക്യാംപില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മിര്‍സ അലിയും ഭാര്യ സുരയയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here