ജമ്മു കശ്മീരിൽ ഹിമപാതം ശക്തി പ്രാപിക്കുന്നു. വിവിധ അപകടങ്ങളിലായി കുടുങ്ങിയ നിരവധി പേരെ തദ്ദേശീയരായ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും.
പൂഞ്ച് മേഖലയിലാണ് ഹിമപാതം കൂടുതൽ രൂക്ഷമാകുന്നത്. വീട്ടിലേക്ക് കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയും മകളുമാണ് ഏറ്റവും ഒടുവിൽ ഹിമപാതത്തിൽ അകപ്പെട്ടത്. 37കാരിയായ നസ്റിൻ ഇവരുടെ മകൾ 11 വയസുള്ള സൈയ്ദ കൗസർ എന്നിവരെ ആണ് നാട്ടുകാർ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായി രക്ഷപ്പെടുത്തിയത്.
സുരൻകോട്ട് മേഖലയിലെ തർവാഞ്ജ ഗ്രാമത്തിലാണ് സംഭവം. കുടിവെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ ഹിമപാതത്തെ തുടർന്ന് മഞ്ഞ് പാളികൾക്കിടയിൽ ഇവർ അകപ്പെടുകയായിരുന്നു. കൊങ്ഡോരി മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഹിമപാതത്തിലാണ് സഞ്ചാരികൾ അപകടത്തിൽ പെട്ടത്. ഇവരെ സ്നോ ബൈക്ക് റൈഡേഴ്സ് യൂണിയൻ അംഗങ്ങളാണ് രക്ഷപ്പെടുത്തിയത്.
കുട്ടികൾ ഉൾപ്പടെ നിരവധിപേർ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റും പെട്ടന്നുള്ള മഞ്ഞ് വീഴ്ചയുമാണ് പൂഞ്ച് മേഖലയിൽ ഹിമപാതം രൂക്ഷമാകാൻ കാരണമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here