അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാന്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായ കോട്ടയത്തെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

വിവിധ ഘട്ടങ്ങളിലായി ഏകദേശം 3 ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ ഉണർന്ന് പ്രവർത്തിച്ചതിന്റെയും ഫലമായാണ് കോട്ടയം ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ ദുരന്തം ഗ്രസിച്ച കൂട്ടിയ്ക്കല്‍ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായും, കൃത്യമായും ഈ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച് അതിജീവന മാതൃക സൃഷ്ടിച്ചുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ നോഡല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, തദ്ദേശസ്ഥാപന തലനോഡല്‍ ഓഫീസർമാരായ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസർമാരായ വില്ലേജ് എക്സ്റ്റെന്ഷ‍ന്‍ ഓഫീസമാര്‍, ഹെൽത്ത് ഇൻസ്പെക്ടർമാര്‍, കിലയുടെ ജില്ലാ ഫെസിലിറ്റേറ്റര്‍ എന്നിവരുടെ മികവുറ്റ നേതൃത്വത്തിലാണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. കിലയുടെ നേതൃത്വത്തില്‍ ആണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയ്ക്ക് ആവശ്യമായ പരിശീലനം നല്കിയത്.

ജില്ലയില്‍ ഏകദേശം അൻപതിനായിരത്തോളം പേര്‍ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ 1294 കുടുംബങ്ങളുടെ എന്യൂമറേഷന്‍ പ്രക്രിയയും, ഉപരിപരിശോധനയും പൂർ ത്തിയാക്കി. എം ഐ എസിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ, സമിതികളുടെ അംഗീകാരം നേടിയ മുന്‍ഗണന പട്ടിക 7 ദിവസം പൊതുവിടങ്ങളില്‍ പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലയില്‍ ഗ്രാമസഭയും വാർഡ് സഭയും നടത്തി, തദ്ദേശ സ്ഥാപന ഭരണ സമിതി അന്തിമ പട്ടിക അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളത് കോട്ടയം ജില്ലയില്‍ ആണ്. ജില്ലയിൽ ഏറ്റവും മാതൃകാപരമായി അതിദരിദ്രരുടെ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ആശ്രയ ഉൾപ്പെടെയുള്ള സർക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയില്‍ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തില്‍ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവർക്ക് വേണ്ടി വരുമാനം ആർജ്ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവർക്ക് ഇൻകം ട്രാൻസ്ഫര്‍ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് സർക്കാര്‍ തീരുമാനം. അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരില്‍ നിന്നും വേർതിരിച്ചു മനസ്സിലാക്കി അനർഹരല്ലാത്തവര്‍ ആരും പട്ടികയില്‍ ഇടം പിടിക്കാതെയും അർഹ‍രായവരെയെല്ലാം ഉൾപ്പെടുത്തിയും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം എന്നതാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശഘടകങ്ങള്‍ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉൾപ്പെടുത്തി അതിദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്രോ പദ്ധതികള്‍ ആവിഷ്കരിച്ച് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും. ജനകീയാസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സർക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News