അവധികഴിഞ്ഞ് സന്തോഷത്തോടെ തന്റെ കോളേജിലേക്ക് മടങ്ങിയ തന്റെ മകനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് മനസും ശരീരവും തളർന്ന ഒരമ്മ. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു. തളിപ്പറമ്പ് കോവോട് ആയുർവേദ ആശുപത്രിയിൽ നഴ്സാണ് പുഷ്കല. ധീരജ് കൊല്ലപ്പെട്ടത് സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാരുണമായി കൊല്ലപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മകൻ നഷ്ടമായ വിവരം അമ്മ അറിഞ്ഞത്. ആ അമ്മയുടെ വിലാപം ആരുടെയും മനംതകർക്കുന്നതായി. സംഭവ വിവരം അറിയുമ്പോൾ ധീരജിന്റെ അച്ഛനും ഏക അനുജനും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.
“തന്റെ മകനെക്കൊന്ന ദുഷ്ടന്മാരോട് എന്നെ കൂടി കൊല്ലാൻ പറയൂ എന്നാണ് ‘ ധീരജിന്റെ അമ്മ മനംതകർന്നുകൊണ്ട് പ്രതികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ധീരജ് ക്രിസ്മസ് അവധികഴിഞ്ഞ് വീട്ടിൽനിന്നും ഇടുക്കിയിലേക്ക് മടങ്ങിയത്.
ധീരജിന്‍റെ പിതാവ് എൽ.ഐ.സി ഏജന്‍റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രൻ-പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് ധീരജ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥി അദ്വൈതാണ് സഹോദരൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here