അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി.
അതേസമയം ക്രൈം ബ്രാഞ്ചിനോട് കോടതി റിപ്പോർട്ട് തേടി . കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റ് തടയണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ദിലീപിന്‍റെ പ്രധാന ആവശ്യം. തന്‍റെ മുതിര്‍ന്ന അഭിഭാഷകന് കോവിഡായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റിയ ജസ്റ്റിസ് പി വി ഗോപിനാഥന്‍റെ ബെഞ്ച് അറസ്റ്റ് തടയണമെന്ന ആവശ്യത്തില്‍ ഇടപെട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണത്തിന് പിന്നിലെന്നും ഇതിന്‍റെ ഭാഗമാണ് വെളിപ്പെടുത്തലെന്നുമായിരുന്നു ദിലീപിന്‍റെ വാദം. അതിനിടെ കേസില്‍ സംവിധായകന്‍ ബാലന്ദ്രകുമാര്‍ കളമശേരിയില്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പെടെ ദിലീപിനെതിരായ മുഴുവന്‍ തെളിവുകളും കൈമാറിയതായി അദ്ദേഹം പറഞ്ഞു. ദിലീപുമായി തനിക്ക് സംവിധാകന്‍ എന്ന ബന്ധം മാത്രമാണുളളത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി നാളെ എറണാകുളം ജെഎഫ്സിഎം കോടതി രേഖപ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here