വരും തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമികലക്ഷ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .
നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം അടവുനയം സ്വീകരിക്കും. ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ എം ഏകോപിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഉത്തർപ്രദേശിൽ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കും. ദേശീയതലത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന വാദത്തിൽ കഴമ്പില്ല. ബിജെപി-കോൺഗ്രസ് മത്സരം എന്ന നിലയിൽ കാണരുത്. പ്രാദേശികസഖ്യമാണ് ഫലപ്രദം. ഉത്തർപ്രദേശിൽ സമാജ്വാദി പാർടിയാണ് പ്രധാനകക്ഷി. ബിഹാറിൽ ബിജെപിയുടെ എതിരാളി ആർജെഡിയാണ്. മഹാരാഷ്ട്രയിൽ എൻസിപി–ശിവസേന–കോൺഗ്രസ് സഖ്യമുണ്ട്.
തമിഴ്നാട്ടിലും അസമിലും ബിജെപിക്കെതിരായ മഹാസഖ്യത്തിൽ സിപിഐ എം ചേർന്നിട്ടുണ്ട്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് സിപിഐ എം നിലകൊള്ളുന്നത്. തെരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യം ദേശീയതലത്തിൽ പ്രായോഗികമല്ല. തെരഞ്ഞെടുപ്പിനുശേഷമാണ് സഖ്യം രൂപീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്. ഇതു മനസ്സിലാക്കി വർഗീയത ഇളക്കിവിടാൻ ബിജെപി ശ്രമിക്കുന്നു. ഹരിദ്വാറിലെ ഹിന്ദു പാർലമെന്റിൽ ഉയർന്ന ആഹ്വാനം ആഭ്യന്തരയുദ്ധത്തിനുള്ള പ്രേരണയാണെന്നും വിഷയത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണരംഗം നീതിപൂർവമാക്കണം. ബിജെപിയിതര കക്ഷികളുടെ അവകാശം ഹനിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിനു കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ ഇറക്കാൻ കേന്ദ്രസർക്കാർ എസ്ബിഐക്ക് വീണ്ടും അനുമതി നൽകി. ഇതിൽ 80 ശതമാനവും ബിജെപിക്കാണ് ലഭിക്കുക. അതിസമ്പന്നർക്ക് നികുതി ചുമത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here