ISLൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. കഴിഞ്ഞ 9 മത്സരങ്ങളിൽ അജയ്യരാണ് ടീം.
ഹൈദരാബാദിന്റെ കടുത്ത പ്രസ്സിങ് ഗെയിം അതിജീവിച്ചാണ് കേരളത്തിന്റെ കൊമ്പന്മാർ ഐ എസ് എല്ലിൽ നമ്പർ വണ്ണായത്. ഇടം കാലൻ വോളി ബുള്ളറ്റ് കണക്കെ വലയിലെത്തിച്ച അൽവാരോ വാസ്ക്വേസായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഹീറോ.10 മത്സരങ്ങൾ ബാക്കി നിൽക്കെ കിരീട സാധ്യതകളിൽ മുൻപന്തിയിലാണ് വുകുമനോവിച്ചിന്റെ ഈ ടീം.
ജോർഗെ ഡിയാസും അഡ്രിയാൻ ല്യൂണയും ലോക്കൽ ബോയ് സഹലുമെല്ലാം കെട്ടഴിക്കുന്നത് അഡാറ് പ്രകടനമാണ്. പരുക്കേറ്റ നായകൻ ജെസ്സൽ കാർനെയ്റോയ്ക്ക് പകരം പുതിയ ക്യാപ്റ്റന്റെ കീഴിലാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ക്യാപ്റ്റൻ ആം ബാൻഡ് ആര് അണിയുമെന്ന കാര്യം സർപ്രൈസാക്കി വച്ചിരിക്കുകയാണ് വുകുമനോവിച്ച് . ഒഡീഷക്കെതിരെ വിജയം മാത്രമാണ് കേരളത്തിന്റെ കൊമ്പന്മാരുടെ ലക്ഷ്യം.
അതേസമയം, മുംബൈ വമ്പന്മാരെ അട്ടിമറിച്ചതിന്റെ ആവേശത്തിലാണ് ഒഡീഷ. കഴിഞ്ഞ 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോറ്റ കലിംഗ വോറിയേഴ്സിന് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യം. ജെറി, ജോനാഥാസ് , അരിഡേ എന്നിവരുടെ തകർപ്പൻ ഫോം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. കിക്കോ റാമിറെസിന്റെ തന്ത്രങ്ങൾ കൂടി ക്ലിക്കായാൽ ഒഡീഷ വീറുറ്റ പോരാളികളായി മാറും. അങ്ങനെയെങ്കിൽ വാസ്കോ തിലക് മൈതാൻ വീണ്ടും സാക്ഷ്യം വഹിക്കുക കാൽപന്ത് കളി പ്രേമികളെ ആവേശത്തേരിലാക്കുന്ന സൂപ്പർ ഡ്യൂപ്പർ ത്രില്ലറിനായിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here