തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പഞ്ചാബിൽ ആംആദ്മി പാർട്ടി പ്രചരണം ശക്തമാക്കി. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി അഖിലേന്ത്യാ കൺവീനർ അരവിന്ദ് കെജ്രിവാൾ അറിയിച്ചിട്ടുണ്ട്.
അതെ സമയം സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി യോഗം ഇന്ന് ചേരും.സൗജന്യ ചികിത്സയ്ക്കായി 16000 മൊഹല്ല ക്ലിനിക്കുകൾ ഉൾപ്പടെ വമ്പൻ വാഗ്ദാനങ്ങളാണ് ആംആദ്മി പാർട്ടി പഞ്ചാബിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബ് മോഡൽ സൃഷ്ടിക്കും എന്നാണ് അരവിന്ദ് കെജ്രിവാളിൻ്റെ പ്രഖ്യാപനം. 117 അസംബ്ലി സീറ്റുകളിലേക്ക് ഉള്ള പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം 14ന് ആണെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ ആംആദ്മി പാർട്ടി ബഹുദൂരം മുന്നിലാണ്.
117ൽ 109 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നതും അടുത്ത ആഴ്ച അറിയാം. എന്നാല്‍ കർഷക സംഘടനകൾ മൽസര രംഗത്തേക്ക് എത്തുന്നത് തിരിച്ചടിയാകുന്നതും ആംആദ്മി പാർട്ടിക്ക് ആയിരിക്കും.
സംയുക്ത സംഘർഷ് മോർച്ചയുടെ സ്ഥാനാർഥികൾ ആംആദ്മി പാർട്ടിയുടെ വോട്ടുകൾ നേടുമെന്ന ആശങ്ക കെജ്രിവാൾ തന്നെ പങ്ക് വെച്ചിട്ടുണ്ട്. പ്രചാരണത്തിൻ്റെ ഭാഗമായി ഉള്ള ഗൃഹ സന്ദർശനത്തിന് മൊഹാലിയിൽ ആംആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് തുടക്കം കുറിച്ചത്.
അതെ സമയം കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും. ബിജെപിയും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിൽ ആണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ പാർട്ടി കോൺഗ്രസ് പിളർത്തി കൊണ്ട് വരുന്ന വോട്ടുകളിലാണ് എൻഡിഎയുടെ പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here