അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തേയും അവഹേളിച്ച് കോണ്‍ഗ്രസ്

ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തെയും അവഹേളിച്ച് കോണ്‍ഗ്രസ്. അഭിമന്യുവിന്‍റെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ലെന്ന നുണപ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസിനൊപ്പം വലതുപക്ഷ മാധ്യമങ്ങളും.

ഒന്നാം പ്രതി അടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളെയും പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി മാറ്റുന്നത്.

2018 ജൂലൈ രണ്ടിന് അര്‍ദ്ധരാത്രി 12.30നായിരുന്നു മതതീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മഹാരാജാസില്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേരളം ഞെട്ടിത്തരിച്ച അരുംകൊലയില്‍ നേരിട്ട് പങ്കെടുത്തത് 16 പേര്‍.

മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദായിരുന്നു ഒന്നാം പ്രതി. രണ്ടാം പ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ആരിഫ് ബിന്‍ സലീം. ആരിഫിന്‍റെ സഹോദരന്‍ ആദില്‍ ബിന്‍ സലീം അടക്കം കേസിലെ 14 പ്രതികള്‍ ദിവസങ്ങള്‍ക്കകം പൊലീസ് വലയിലായി.

90 ദിവസത്തിനുളളില്‍ സെപ്റ്റംബര്‍ 25ന് പ്രത്യേക അന്വേഷണ സംഘം ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. ഒളിവില്‍ പോയ പത്തും പന്ത്രണ്ടും പ്രതികളായ സഹലും ഷഹീമും പിന്നീട് കോടതിയില്‍ കീഴടങ്ങി. 2019ല്‍ അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേസില്‍ വിചാരണയും ആരംഭിച്ചിരുന്നു.

വസ്തുതകള്‍ ഇതായിരിക്കെ, ധീരജിനെ കൊന്നുതളളിയ കോണ്‍ഗ്രസ് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളിലും കവല പ്രസംഗങ്ങളിലും അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തേക്കാള്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് വിലപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഇതിന് കുടപിടിക്കാന്‍ അന്വേഷണത്തിന്‍റെ ഓരോഘട്ടവും റിപ്പോര്‍ട്ട് ചെയ്ത വലതുപക്ഷ മാധ്യമപ്രവര്‍ത്തകരും വസ്തുതകള്‍ വിഴുങ്ങുന്നു. ചിലര്‍ രാഷ്ട്രീയ നിരീക്ഷകരുടെ കോട്ടിട്ട് മനപൂര്‍വ്വം സത്യത്തെ വളച്ചൊടിക്കുന്നു. ധീരജിനെ ഇല്ലാതാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലവിളിയെ കോണ്‍ഗ്രസ് ന്യായീകരിക്കുമെന്ന് ഉറപ്പ്.

എന്നാല്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ മതതീവ്രവാദ സംഘടനകളെ വെളളപൂശുന്ന കോണ്‍ഗ്രസ് നിലപാട് വര്‍ഗ്ഗീയതയോടുളള സമരസപ്പെടലാണ്. പകല്‍പ്പോലെ തെളിയുന്ന വസ്തുതകളെയാണ് ദുഷ്പ്രചരണം കൊണ്ട് കോണ്‍ഗ്രസ് മറയ്ക്കാന്‍ ശ്രമിക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News