ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി.ഒരു മന്ത്രി കൂടി രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിങ് സൈനിയാണ് രാജിവെച്ചത്.ഇതോടെ യോഗി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.അതേസമയം കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
125 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഉന്നാവ് പെൺകുട്ടിയുടെ അമ്മയും സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും കൊഴിഞ്ഞു പോക്ക് തുടരുന്നത്.ആയുഷ് മന്ത്രി ധരം സിങ് സൈനിയാണ് ഒടുവിൽ രാജിവെച്ചത്.
ഷികോഹ്ബാദ് എം എല്‍ എ മുകേഷ് വർമ്മയും പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. മുൻപ് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയുടെ അടുത്ത അനുയായി ആണ് മുകേഷ്. കൂടുതൽ നേതാക്കൾ ബിജെപി വിട്ടു എത്തുമെന്ന് മുകേഷ് ശർമ്മ പറഞ്ഞു.
യോഗി മന്ത്രിസഭയിലെ വനം പരിസ്ഥിതി മന്ത്രി ധാരാ സിങ് ചൗഹാൻ, തൊഴിൽ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെ 8 എം എല്‍ എമാർ ഇതിനോടകം പാർട്ടി വിട്ടു കഴിഞ്ഞു. എസ്.പി യിലേക്ക് ചേക്കേറിയ ധാരാസിങ്ങും മൗര്യയും നേരത്തെ ബിഎസ്പിയിൽ നിന്നും ബിജെപിയിൽ എത്തിയവരായിരുന്നു. അതേസമയം കോൺഗ്രസ്, എസ് പി എന്നീ പാർട്ടികളിൽ നിന്നുള്ള എം എല്‍ എമാർ ബിജെപി ക്യാമ്പിലേക്കും എത്തുന്നുണ്ട്.
ഷഹാരൻപൂർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ നരേഷ് സൈനി, ഫിറോസബാദിൽ നിന്നുള്ള എസ് പി – എം എല്‍ എ ഹരി ഓം യാദവ് എന്നിവരും, മുതിർന്ന നേതാവും എസ് പി മുൻ എം.എൽ.എ യുമായ ദരംപാൽ സിങും ബി.ജെ.പിയില്‍ ചേർന്നു.
അതിനിടെ ഉത്തർപ്രദേശിൽ കോൺഗ്രസ് 125 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 40 ശതമാനം സ്ത്രീകൾ, 40 ശതമാനം യുവാക്കൾ എന്നിവർക്ക് പട്ടികയിൽ പരിഗണന നൽകിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികളിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ഥാനാർഥികളിൽ ഉന്നവ് പെണ്‍കുട്ടിയുടെ അമ്മയും ഇടം പിടിച്ചു. ഉന്നവ് മണ്ഡലത്തിൽ നിന്നാണ് ആശ സിംഗ് ജനവിധി തേടുന്നത്. ഇവർക്ക് പുറമെ ഷാജഹാൻപൂരിൽ ആശ വർക്കർ ആയ പൂനെ പാണ്ഡെയാണ് സ്ഥാനാർഥി. ആക്ടിവിസ്റ്റ് സദഫ് ജാഫറും കോൺഗ്രസ് പട്ടികയിൽ ഉണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here