എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. ഹരിത നേതാക്കളെ പിന്തുണച്ച മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അടക്കം 3 നേതാക്കളെ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി.
ഹരിത നേതാക്കളെ പിന്തുണച്ചതിന് പുറമെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്ന എം എസ് എഫ് നേതാക്കൾക്കെതിരെയാണ് മുസ്ലിം ലീഗ് നടപടി. എം എസ് എഫ് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ.എം ഫവാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹുദൈഫ് എന്നിവരെ
മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഹരിത നേതാക്കളെ പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ച, എം എസ് എഫ് യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെന്ന് ലത്തീഫ് തുറയൂർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എം എസ് എഫ് തർക്കത്തിൽ റിപ്പോർട്ട് നൽകിയിരുന്നതായി എം കെ മുനീർ പറഞ്ഞു. നടപടി എടുത്തത് പാർട്ടി നേതൃത്വമാണ്. എം എസ് എഫ് യോഗ മിനുട്സ് തിരുത്താൻ ആവശ്യപ്പെട്ട കാര്യം തനിക്കറിയില്ലെന്നും മുനീർ വ്യക്തമാക്കി.
ലത്തീഫ് തുറയൂരിനൊപ്പം കോഴിക്കോട്ടെ എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൻ്റെ പേരിലാണ് കെ എം ഫവാസ്, ഹുദൈഫ് എന്നിവർക്കെതിരായ നടപടി. ഹരിത പെൺകുട്ടികളുടെ പരാതി ശരിയാണെന്ന് ഇവർ പറഞ്ഞിരുന്നു.
എം എസ് എഫ് നേതാക്കൾക്കെതിരായ നടപടി പ്രവർത്തക സമിതി യോഗത്തിൻ്റെ രണ്ടാം നാൾ എടുത്തതിൽ ലീഗിനുള്ളിലും അമർഷമുണ്ട്. പ്രധാന വിഷയമായിട്ടും യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here