ധീരജ് വധം ; 3 പേർ കൂടി അറസ്റ്റിൽ

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരാക്കും. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ധീരജിൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്നവരാണ് ടോണി തേക്കിലക്കാടനും, ജിതിൻ ഉപ്പുമാക്കലും. തന്നെ കുത്തിയത് ടോണിയാണെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമൽ കൈരളി ടി.വിയോട് വെളിപ്പെടുത്തിയിരുന്നു.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് കൂടിയായ ടോണി ഇതിന് മുമ്പ് പലവട്ടം ക്യാമ്പസിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ ജിതിനും കൊലയാളികൾക്കൊപ്പം കോളേജിലെത്തി. സംഭവ ശേഷം ഒളിവിൽ പോയ ഇരുവരും കുളമാവ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ജസിൻ ജോയി ഇടുക്കി മങ്കുവ സ്വദേശിയും സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ്. കേസിൽ പ്രധാന പ്രതികളിലൊരാളായ നിഥിൻ ലൂക്കോസിനെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് ഇയാളുടെ അറസ്റ്റ്. തെളിവ് നശിപ്പിച്ചതടക്കമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കേസിലെ ആസൂത്രണം, ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസിൻ്റെ അന്വേഷണ പരിധിയിലുൾപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണം സംഘം നൽകുന്ന സൂചന.

റിമാൻഡിൽ കഴിയുന്ന നിഖിൽ പൈലിയെയും, ജെറിനെയും പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ ഇവരിൽ നിന്ന് കണ്ടെത്താനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News