നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം ; ഹരീഷ് വാസുദേവന്‍

നീതിപീഠം നിയമ പുസ്തകങ്ങൾക്കുള്ളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് വാസുദേവൻറെ പ്രതികരണം. സത്യത്തെ മറച്ചുവെക്കുന്നതിന് പകരം സത്യത്തെ സ്വതന്ത്രമാക്കുകയും കണ്ടെത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘നിയമവും നിയമ വ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാൻ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങൾ പറയാനല്ല. ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പിൽ കയറി നിന്ന് ആ സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം. അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്,’ ഹരീഷ് വാസുദേവൻ പറയുന്നു.

ഹരീഷ് വാസുദേവൻറെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

നീതിപീഠം നിയമ പുസ്തകങ്ങൾക്കുള്ളിലെ നൂലാമാലകളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്. സത്യത്തെ സ്വതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്.നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാൻ ആണ്.

നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങൾ പറയാനല്ല.
ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പിൽ കയറി നിന്ന് ആ സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം. അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്..

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള fair level play അല്ല പലപ്പോഴും വിചാരണ. പലേ കാരണങ്ങളാൽ പ്രോസിക്യൂഷനു പരിമിതികൾ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോൾ സാക്ഷികൾക്ക് നിർഭയം സാക്ഷി പറയാൻ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്.

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് അതിനേക്കാൾ എത്രയോ ദുർബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്…

ഇര പ്രതിയെ കുടുക്കാൻ മനപൂർവ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവർക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.നീതിയിലേക്കുള്ള വഴി കർത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്ക്കൊപ്പം ആണ്.

#ഇരയ്ക്കൊപ്പം..
#നീതിയ്ക്കൊപ്പം…
നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..
(മാദ്ധ്യമവിചാരണയാണ് ശരി എന്നെനിക്ക് അഭിപ്രായവുമില്ല)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here