വിസ റദ്ദ് ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ തുടരാം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ തുടരാം. താരത്തിന്റെ വിസ റദ്ദുചെയ്യുന്നതിന് മതിയായ കാരണങ്ങളില്ലെന്നും ഉടന്‍ സ്വതന്ത്രനാക്കണമെന്നും ഫെഡറല്‍ സര്‍ക്യൂട്ട് കോടതി ഉത്തരവിട്ടു. അപ്പീല്‍ അംഗീകരിക്കപ്പെട്ടതോടെ ലോക ഒന്നാം നമ്പര്‍ താരത്തിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാം.

ജനുവരി 17 ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ 6നാണ് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തില്‍ ജോക്കോവിച്ച് എത്തിയത്. എന്നാല്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദ് ചെയ്യുകയും കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന് പിന്നാലെ കോടതിയെ സമീപിച്ച താരം ഡിസംബറില്‍ കോവിഡ് ബാധിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരില്‍ നിന്ന് മെഡിക്കല്‍ ഇളവ് നേടിയതിന്റെയും ആഭ്യന്തര വകുപ്പില്‍ നിന്ന് നിര്‍ബന്ധിത വാക്സിന്‍ നിയമത്തില്‍ ഇളവ് നേടിയതിന്റെയും രേഖകള്‍ ഹാജരാക്കിയിരുന്നു

കേസ് പരിഗണിച്ച കോടതി അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ജോക്കോവിച്ചിന്റെ അപ്പീല്‍ കോടതി നിരസിച്ചിരുന്നുവെങ്കില്‍ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നതിനു പുറമേ ഓസ്ട്രേലിയയില്‍ 3 വര്‍ഷത്തെ പ്രവേശന വിലക്കും താരത്തിന് നേരിടേണ്ടിവന്നേനെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here