ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതുമാണെന്നാണ് വിലയിരുത്തല്‍. ഒടിടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയാകും ‘ചുരുളി’ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് എഡിജിപി പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘സിനിമയില്‍ നിയപരമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുക. റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല’. എഡിജിപി പത്മകുമാര്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ നിയമ ലംഘനം നടന്നിട്ടില്ല എന്നായിരുന്നു ഹൈക്കോടതി വിലയിരുത്തല്‍. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നു.
ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here