തമിഴ്‌നാട്ടിൽ നിന്ന് 1960ൽ വയനാട്ടിലെത്തി തോട്ടം തൊഴിലാളിയായി,തൊഴിലാളികളുടെ പ്രിയ്യപ്പെട്ട നേതാവായി മാറിയ സഖാവ് പി ആർ എന്നറിയപ്പെട്ട പി ആർ മണി അന്തരിച്ചു.അവസാന കാലത്ത് സ്വന്തം ദേശത്തേക്ക് മടങ്ങിപ്പോയിരുന്നു അദ്ദേഹം.
40 വർഷക്കാലം ഹാരിസൺ കമ്പനിയിലെ പാറക്കുന്ന് ഡിവിഷനിൽ തേയില തോട്ടത്തിൽ തൊഴിലാളിയായിരുന്നു.
1961 മുതൽ അവിഭക്ത കമ്മൂണിസ്റ്റ് പാർട്ടിയിലും സി പി ഐ എം രൂപികൃതമായത് മുതൽ പാർട്ടിയിലും CITU വിന്റെ രൂപികരണത്തോടെ വയനാട് എസ്റ്റേറ്റ് ലേബർ യൂണിയനിലും അംഗമായിരുന്ന പി ആർ മണി മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്നു.
കൃഷ്ണപിള്ള ദിനത്തിന് നിശാഭേരിയിൽ പങ്കെടുത്തതിനടക്കം പോലീസ് മർദ്ദനമേറ്റിട്ടുണ്ട്.
ഇടിയംവയൽ മുത്താരിക്കുന്ന് മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് കോഴിക്കോട് സബ്ബ് ജയിലിൽ ജയിൽവാസമനുഭവിച്ചു.
തോട്ടം തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന 20% ബോണസ് അടിയന്തിരാവസ്ഥ കാലത്ത് 8.33% ആയി കുറച്ചപ്പോൾ അതിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചതിന് പോലീസ്
അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്.
1987 ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കോലീബി സംഖ്യത്തെ പരാജയപ്പെടുത്തിയാണ് പൊഴുതന പഞ്ചായത്തിലേക്ക് വിജയിച്ചത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് വയനാട്ടിലെ തോട്ടം മേഖലയിലേക്ക് പി ആർ മണി തൊഴിലാളിയായെത്തുന്നത്.
വിവിധ സമരങ്ങളിൽ പങ്കെടുക്കുകയും തൊഴിലാളികളുടെ ആവശ്യങ്ങൾക്കുവേണ്ടി നിരന്തരം സമരം ചെയ്യുകയും ചെയ്തു. തോട്ടം തൊഴിലാളികളിൽ വർഗ്ഗബോധം രൂപപ്പെടുത്തുകയും ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സഖാവ് പി ആർ അവസാനകാലത്ത് തമിഴ്‌നാട്ടിലെ സ്വന്തം പ്രദേശത്തും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.പഴയ പോരാട്ടഭൂമിയിലേക്ക് തിരികെയെത്തി പ്രിയ്യപ്പെട്ട സഹപ്രവർത്തകരെ കാണാനുള്ള ആഗ്രഹം ബാക്കിവെച്ചാണ് പി ആർ മണി വിടവാങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here