ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവത്തില്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തില്‍ മോദിക്കല്ല തെറ്റുപറ്റിയതെന്നും പരിപാടിയുടെ സംഘാടകരുടെ കുറ്റമാണെന്നുമുള്ള ചെറു കുറിപ്പാണ് ബി.ജെ.പി ഹാന്‍ഡിലുകള്‍ക്ക് ഒരക്ഷരം പോലും മാറ്റാതെ കോപ്പി പേസ്റ്റായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് മോദിയെ ന്യായീകരിക്കാന്‍ ബി.ജെ.പി തന്നെ ഔദ്യോഗികമായി ഒരുക്കിയ ടൂള്‍ക്കിറ്റാണോ എന്നാണ് ട്വിറ്ററില്‍ നിരവധിയാളുകള്‍ ചോദിക്കുന്നത്.

“പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടക്കുണ്ടായ സാങ്കേതിക പ്രശ്നം ചര്‍ച്ചയാക്കുന്നവര്‍, വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയാണെന്ന് മനസ്സിലാകുന്നില്ലേ. അവര്‍ക്ക് പ്രധാനമന്ത്രിയെ ശരിയായി കേള്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ വീണ്ടും അദ്ദേഹത്തോട് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അവതാരകനായ ക്ലോസ് ഷ്വാബ് വീണ്ടും ഒരു ചെറിയ ആമുഖം നല്‍കിയതും തുടര്‍ന്ന് സെഷന്‍ തുടങ്ങുന്നതും ഇത് വ്യക്തമാക്കുന്നുണ്ട്,’ എന്നാണ് മോദിയെ ന്യായീകരിക്കാന്‍ എല്ലാ ബി.ജെ.പി ഹാന്‍ഡിലുകളും കോപ്പി പേസ്റ്റായി ഉപയോഗിക്കുന്നത്.”

ക‍ഴിഞ്ഞ ദിവസമാണ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയത്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ടെലിപ്രോംറ്റര്‍ സംവിധാനം തടസപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. തുടര്‍ന്ന് പ്രസംഗവും ഇടക്കുവെച്ച് നിന്നുപോവുകയായിരുന്നു.

ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.

ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായാണ് വീഡിയോയിലുള്ളത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

നിരവധി ട്രോളുകളും കമന്റുകളുമാണ് ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളുമുണ്ട്.

”ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടെക്നീഷ്യന്മാര്‍ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യു.എ.പി.എയോ ഇവര്‍ക്കെതിരെ ചുമത്തില്ല എന്ന് പ്രതീക്ഷിക്കാം.

ഇന്ന് സംഭവിച്ച നാണക്കേടിന് വല്ല ഖാലിസ്ഥാനി ബന്ധവുമുണ്ടെന്ന് പറഞ്ഞ് നോയിഡ മീഡിയ രംഗത്തെത്തേണ്ടതാണ്,” മാധ്യമപ്രവര്‍ത്തക രോഹിണി സിംഗ് പരിഹാസരൂപത്തില്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here