സോഷ്യൽ മീഡിയയിലൂടെ മതസ്പർധ പ്രചരിപ്പിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തത്. 32 കേസുകൾ. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം 18 മുതൽ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം.

ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ ആർഎസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.

ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലിൽ 14 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.

ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബർ പട്രോളിംഗിങ്ങും പൊലീസ് തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News