നടിയെ ആക്രമിച്ച കേസ്: പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി തീരുമാനിച്ചു

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി, പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി കോടതി തീരുമാനിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള നടിയെ ആക്രമിക്കുന്ന  ദൃശ്യങ്ങൾ, കോടതിയ്ക്ക് കൈമാറാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി 25 ന് പരിഗണിക്കാൻ മാറ്റി.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചത്.ഇക്കഴിഞ്ഞ 4 ന് കേസ് പരിഗണിക്കവെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി നിർദേശിച്ചിരുന്നു.

ഇതെത്തുടർന്നാണ് പ്രോസിക്യൂഷൻ അന്വേഷണ പുരോഗതി കോടതിയെ അറിയിച്ചത്.തുടരന്വേഷണത്തിൻ്റെ ഭാഗമായി ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപ് ,പൾസർ സുനി ഉൾപ്പടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്ന നടപടികളും പൂർത്തിയാക്കാനുണ്ട്.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള ദൃശ്യങ്ങൾ, കോടതിയ്ക്ക് കൈമാറാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട്  സമർപ്പിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് 25 ലേയ്ക്ക് മാറ്റി. തുടരന്വേഷണത്തിൻ്റെ ഭാഗമായി കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള  അന്വേഷണ സംഘത്തിൻ്റെ അപേക്ഷ കോടതി വിധി പറയാൻ മാറ്റുകയും ചെയ്തു.

ഇതിനിടെ പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തിയ്യതി വിചാരണക്കോടതി തീരുമാനിച്ചു.4 സാക്ഷികളെ 22നും മറ്റൊരു സാക്ഷിയെ 25 നുമാണ് വിസ്തരിക്കുക. തുടരന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ അനുമതി തേടിയുള്ള  അപേക്ഷ വിചാരണക്കോടതി തള്ളിയതിനെത്തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പുതിയ 5 സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകിയ ഹൈക്കോടതി 10 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതെത്തുടർന്നാണ് വിചാരണക്കോടതി പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തിയ്യതി തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News