2013-ൽ മിലാനിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ഫുട്‌ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വർഷത്തെ തടവുശിക്ഷ. 2017-ൽ വിധിവന്ന കേസിൽ നൽകിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമടക്കമുള്ള മുൻനിര ക്ലബ്ബുകൾക്കു വേണ്ടി കളിച്ച ബ്രസീൽ താരം ജയിലിലാവുന്നത്. നിലവിൽ ബ്രസീലിലുള്ള താരം ശിക്ഷ ഇറ്റലിയിലാണോ ബ്രസീലിലാണോ അനുഭവിക്കുക എന്നകാര്യത്തിൽ വ്യക്തതയില്ല.
ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാനിൽ അംഗമായിരിക്കെ 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് മദ്യലഹരിയിലായിരുന്ന 22-കാരിയായ അൽബേനിയൻ വനിതയെ, അന്ന് 27 വയസ്സുള്ള റോബിഞ്ഞോയടക്കം അഞ്ചു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താൻ അവരുമായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ സംഭവം സംബന്ധിച്ച് റോബിഞ്ഞോയും കൂട്ടുകാരും തമ്മിൽ അയച്ച ടെലിഫോൺ സന്ദേശങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകമായി. 2017 നവംബർ 23-നാണ് സംഭവത്തിൽ ബ്രസീൽ താരത്തെ കോടതി കുറ്റക്കാരനെന്നു വിധിച്ചത്.
ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട റോബിഞ്ഞോയെ 2020-ൽ ബ്രസീൽ ക്ലബ്ബ് സാന്റോസ് വാങ്ങിയത് ഏറെ വിവാദങ്ങൾക്കിടയാക്കി. ക്ലബ്ബ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ ഒരു മത്സരം പോലും കളിക്കാതെ കരാർ റദ്ദാക്കേണ്ടിവന്നു. മാധ്യമങ്ങളും ഫെമിനിസ്റ്റുകളുമാണ് തനിക്കെതിരെ നീങ്ങുന്നതെന്നായിരുന്നു റോബിഞ്ഞോയുടെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here