വിഎസ് അച്യുതാനന്ദന് കൊവിഡ്; വിദ​ഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചു.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്;

മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കൊവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു, അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കൊവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കൊവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News