ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ശേഷം കെടുന്നു. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമർ ജവാൻ ജ്യോതി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീ കെടുത്തുന്നത്. വിഷയം വിവാദമായതോടെ അമർജ്യോതി കെടുത്തുകയല്ലെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയിട്ടുമുണ്ട്. അതിനിടെ ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ജവാൻ ജ്യോതി സ്മരണാദീപം കെടുത്തുന്നതിനുള്ള തീരുമാനം വിവാദമായതിനു തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. വിവാദങ്ങളുണ്ടാക്കുന്നവർ ആ വിഷയത്തെ നോക്കിക്കാണുന്ന രീതിയാണ് പ്രശ്നം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അമർ ജവാൻ ജ്യോതി കെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അമർ ജവാൻ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണൽ വാർ മെമ്മോറിയലിലെ ദീപത്തിൽ വലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം, അമർ ജവാൻ ജ്യോതിയിലെ ജ്വാലയുമായി ദേശീയ യുദ്ധസ്മാരകത്തെ യോജിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി ജ്വലിച്ച അനശ്വര ജ്വാല അണയുമെന്നത് ഏറെ ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ചിലർക്ക് രാജ്യസ്നേഹവും ത്യാഗവും മനസിലാക്കാൻ കഴിയില്ല. സാരമില്ല… നമ്മുടെ സൈനികർക്കായി ഞങ്ങൾ ഒരിക്കൽ കൂടി അമർ ജവാൻ ജ്യോതി തെളിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യ ഗേറ്റിൽ സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനുവരി 23നാകും പ്രധാനമന്ത്രി നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here