യുപി തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്.യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് മാനിഫെസ്റ്റോ കോൺഗ്രസ് പുറത്തിറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് മാനിഫെസ്റ്റോയുമായി കോൺഗ്രസ്സ് രംഗത്തിറങ്ങുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ചേര്‍ന്നാണ് യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയത്.
ദില്ലിയിലെ എഐസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് നടന്ന ചടങ്ങിലാണ് യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയത്.തൊഴില്‍ ഇല്ലായ്മ, തൊഴില്‍ ഇല്ലായ്മ വേതനം, ജോലി ഉറപ്പാക്കല്‍, വിദ്യാഭ്യാസം തുടങ്ങീ സംസ്ഥാനത്തെ യുവജനങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങളേയും എത്തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന് വിശദമാക്കുന്നതാണ് യൂത്ത് മാനിഫെസ്റ്റോ.
യുപിയിൽ കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ പുതുതായി 20 ലക്ഷം തൊഴിലാവസരങ്ങൾ സൃഷ്ടിക്കുമെന്നും,വിദ്യാർത്ഥികളുടെ പരീക്ഷകൾ കൃത്യയായി നടത്തുമെന്നും, റിസൾട്ടുകൾ കൃത്യ സമയങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഇതിനായി കലണ്ടർ കൊണ്ടുവരുമെന്നും, പിന്നോക്ക വിഭാഗങ്ങളുടെ സ്കോർഷിപ് കൃത്യ സമയങ്ങളിൽ വിതരണം ചെയ്യുമെന്നും സംസ്ഥാനത്ത് യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും, കായിക കേന്ദ്രങ്ങൾ യുവാക്കൾക്കായി ആരംഭിക്കുമെന്നും മാനിഫെസ്റ്റോയിലുണ്ട്.
ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് ജോലി നൽകാമെന്ന വാഗ്ദാനം നൽകി രാജ്യത്തെ യുവാക്കളെ ചതിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അധികാരത്തിൽ വന്നാൽ യുപിയിലെ യുവാക്കളുടെ ക്ഷേമത്തിന് പ്രത്യേകം മുൻതൂക്കം നൽകുമെന്ന് പ്രിയങ്ക ഗാന്ധി ചടങ്ങിൽ പറഞ്ഞു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് കളത്തിൽ ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്ക് കോൺഗ്രസ്സ് ഉയരുന്നില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യൂത്ത് മാനിഫെസ്റ്റോയുമായി രംഗത്ത് എത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here