കൊവിഡ് ദുരിത ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: കോടിയേരി

കൊവിഡ്‌ മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത്‌ വരാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആഹ്വാനം ചെയ്‌തു.

മഹാമാരിയുടെ പുതിയ തരംഗത്തിലാണ്‌ ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാല്‍ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്‌. ഇതിനെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്‌.

കാര്യങ്ങള്‍ ദൈനംദിനം അവലോകനം ചെയ്‌ത്‌ സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സര്‍ക്കാര്‍ ചലിപ്പിക്കുന്നുണ്ട്‌. ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടുതല്‍ സജീവമായി രംഗത്ത്‌ വന്നുകൊണ്ടിരിക്കുകയാണ്‌.

പക്ഷേ മഹാമാരി പോലുള്ള ദുരന്തം നാട്‌ നേരിടുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതല്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. ഒന്നും രണ്ടും തരംഗങ്ങളില്‍ എന്നപോലെ ഇന്നത്തെ ഘട്ടത്തിലും സി.പി.ഐ (എം) പ്രവര്‍ത്തകരും അനുഭാവികളും ബഹുജന സംഘടനകളും മാതൃകാപരമായി ഇടപെടണം.

ഡെല്‍റ്റ , ഒമിക്രോണ്‍ വകഭേദങ്ങള്‍ ഒന്നിച്ച്‌ ഇവിടെ പടരുകയാണ്‌. ഒമിക്രോണ്‍ തീവ്രത കുറഞ്ഞ ഇനമാണെന്ന ധാരണയില്‍ നിസ്സാരതയോടുള്ള സമീപനം കാട്ടുന്നത്‌ ആപത്താണ്‌. വ്യാപന ശേഷി കൂടിയ വകഭേദം ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ജാഗ്രത കാട്ടണം.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്‌ രോഗം പൊതുവില്‍ തീവ്രമല്ല. ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയത്‌ കേരളമാണ്‌. കുട്ടികള്‍ക്ക്‌ വാക്‌സിന്‍ നല്‍കുന്നതിനും പ്രത്യേക സംവിധാനം വിദ്യാലയങ്ങളില്‍ തന്നെ ഇതിനകം ഒരുക്കി സംസ്ഥാനം ദേശീയമായി തന്നെ മാതൃകയായിരിക്കുകയാണ്‌.

ഇപ്രകാരമുള്ള നടപടികളെല്ലാം കേരളം സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗവ്യാപനം രൂക്ഷമാണ്‌. ഈ സ്ഥിതി നേരിടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്‌ക്കണം.

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എല്ലാ തലങ്ങളിലുമുള്ള പാര്‍ടി ഘടകങ്ങള്‍ അടിയന്തരമായി ഇടപെടണം. ലോക്കല്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്‌ ആരംഭിക്കണം. ബ്രാഞ്ചുകള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ഭക്ഷണം, മരുന്ന്‌ തുടങ്ങിയവ എത്തിക്കാനും സാധ്യമായ ഇടങ്ങളില്‍ ആംബുലന്‍സ്‌ സേവനം നല്‍കാനും കഴിയണം.

ഓക്‌സിമീറ്റര്‍, മാസ്‌ക്ക്‌ തുടങ്ങിയവ എത്തിക്കാന്‍ കഴിയുന്ന തലങ്ങളില്‍ അത്‌ ചെയ്യണം. അവശ്യസേവനത്തിന്‌ കൈയ്യെത്തും ദൂരത്ത്‌ സി.പി.ഐ (എം) ന്റെയും ബഹുജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും പ്രസ്‌താവനയില്‍ കോടിയേരി ഓര്‍മ്മപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel