കൊവിഡ് വ്യാപനം; കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം

കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30  തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.  ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 50 പേർക്കു മാത്രം പങ്കെടുക്കാം.

ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. എന്നാൽ തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ സ്‌കൂളുകൾക്ക് ഇതു ബാധകമല്ല.

സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, അർബുദ രോഗികൾ, തീവ്രരോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസ് മേധാവിക്ക് അനുമതി നൽകാം.

കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആളുകൾ ഒത്തുചേർന്നാൽ പൊലീസുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി.

ജനുവരി 23, 30 തീയതികളിൽ അനുവദനീയമായ ഇളവുകൾ

അടിയന്തിര – അവശ്യസേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.

അടിയന്തര – അവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.

 ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ എത്തേണ്ടതുള്ളൂ. ചികിത്സാവശ്യത്തിന് പോകുന്ന രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും.

ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന യാത്രകൾ അനുവദിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ടു പോകുന്നതിന് പൊതുഗതാഗത വാഹനങ്ങൾ, ടാക്‌സികൾ, ഗുഡ്‌സ് കാര്യേജ് എന്നിവയ്ക്ക് അനുമതി. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാ രേഖകൾ/ടിക്കറ്റ് കൈയിൽ കരുതേണ്ടതുമാണ്.

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.

ഹോട്ടലുകൾക്കും ബേക്കറികൾക്കും ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.

വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി. പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണം. ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ അനുവദിക്കും.

ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ സഹിതം സ്വന്തം വാഹനം/ടാക്‌സിയിൽ യാത്ര ചെയ്യാനും ഹോട്ടൽ/റിസോട്ടിൽ താമസിക്കാനും അനുമതി. സിഎൻജി/എൽഎൻജി/എൽപിജി ട്രാൻസ്‌പോർട്ടേഷൻ അനുവദനീയം.

മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവർക്കും അഡ്മിറ്റ് കാർഡ്, ഐ.ഡി. കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും. ആശുപത്രികൾ, ഡിസ്‌പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്‌സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രചെയ്യാം.

ടോൾ ബൂത്ത്, അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദിക്കും. സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും യാത്ര അനുവദിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന അറ്റകുറ്റപ്പണിക്കായി വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News