പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അട്ടപ്പാടിയിലെ അഗളിയില്‍ സ്ഥാപിച്ച ഒരു മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി ഡിസൈനില്‍ ഉള്‍പ്പടെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “100 ദിവസത്തിനുള്ളില്‍ 100 മെഗാവാട്ട്” എന്ന ലക്ഷ്യത്തോടെ, ഒരു ക്യാംപയിൻ അടിസ്ഥാനത്തിൽ പുരപ്പുറ സോളാർ പ്ലാന്റ് നിർമ്മാണത്തിലേക്ക് കെ എസ് ഇ ബി കടന്നിട്ടുണ്ട്.
കേരളത്തിലെ ജല സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് 3 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയത്തിന്റെയും നെന്മാറയില്‍ 1.5 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയത്തിന്റെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPC യുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസി ഭൂവുടമകള്‍ക്ക് ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പ് വരുത്തുന്നരീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ചടങ്ങില്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വി. കെ. ശ്രീകണ്ഠന്‍ എം. പിയായിരുന്നു മുഖ്യാതിഥി. കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് ഐ.എ.എസ്., ഡയറക്ടര്‍ ആര്‍. സുകു, വൈദ്യുതി ബോര്‍ഡ് സ്വതന്ത്ര ഡയറക്ടര്‍ വി. മുരുഗദാസ്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോള്‍, ഒറ്റപ്പാലം സബ്കലക്ടര്‍ ശിഖസുരേന്ദ്രന്‍ ഐ.എ.എസ്. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here