മരിച്ച രോഗിയുടെ വിവരം ഒരുമാസം കഴിഞ്ഞ് ബന്ധുക്കളെ അറിയിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം

തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച രോഗിയുടെ വിവരം ഒരുമാസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കല്‍ കോളേജ് അധികാരികള്‍. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്ത ചില ചാനലുകളില്‍ പ്രചരിച്ചതോടെയാണ് മെഡിക്കല്‍ കോളേജ് അധികാരികള്‍ വസ്തുതകള്‍ വ്യക്തമാക്കിയത്.

വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 16നാണ് രത്‌നയെന്ന അമ്പത്തിയഞ്ചു വയസ്സുള്ള രോഗിയെ പാലക്കാട് കോട്ടത്തറ ആശുപത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.തലച്ചോറില്‍ രക്തശ്രാവവും ന്യുമോണിയയും രക്തത്തില്‍ അണു ബാധ യുമായി ഗുരുതരാവസ്ഥയിലായ രത്‌നയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഡിസംബര്‍ 22നാണ് ആംബുലന്‍സില്‍ കൂട്ടിരിപ്പുകാര്‍ ഇല്ലാതെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൂടെ ബന്ധുക്കള്‍ ആരുംതന്നെ ഇല്ലാതിരുന്നിട്ടും, മെഡിക്കല്‍ കോളേജ് അധികാരികള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇത്രയും ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും ബന്ധുക്കള്‍ ആരുതന്നെ എത്തിയില്ല. ഡിസംബര്‍ 25 നു രോഗി മരണപ്പെട്ടപ്പോള്‍ അന്നുതന്നെ മെഡിക്കല്‍ കോളേജ് പൊലീസിനെ അറിയിക്കുകയും ചെയ്തു.

മരിച്ച വ്യക്തിയുടെ ബന്ധുക്കളെതേടി 28ന് പത്രങ്ങളില്‍ പടം സഹിതം വാര്‍ത്തയും നല്‍കി. ജനുവരി നാലിന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയും ചെയ്തു. എന്നിട്ടും, മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മൃതദേഹം മറവുചെയ്യാനുള്ള നടപടിക്കായി എന്‍ഒസി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസിന് കത്തും നല്‍കിയിരുന്നു.

യാഥാര്‍ഥ്യം ഇതായിരിക്കേയാണ് ചില മാധ്യമങ്ങള്‍, മരിച്ചയാളുടെ വിവരം ബന്ധുക്കളെ അറിയിച്ചത് ഒരു മാസം കഴിഞ്ഞശേഷമെന്ന നിലയില്‍ തെറ്റായ വാര്‍ത്ത നല്‍കിയതെന്ന് മെഡിക്കല്‍ കോളേജ് അധികാരികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News