കോതമംഗലം കുട്ടമ്പുഴ, പുഴയിൽ 15 കാരൻ്റെ മൃതദേഹം കണ്ടെത്തി. പിണവൂർകുടി സ്വദേശി മോഹനൻ – നാഗമ്മ ദമ്പതികളുടെ മകൻ മഹേഷിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
പഠനാവശ്യവുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കഴിഞ്ഞ ദിവസം കുട്ടമ്പുഴക്ക് പോയതായിരുന്നു മഹേഷ്. എന്നാൽ ഏറെ വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് മഹേഷിനു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടമ്പുഴ ടൗണിനോട് ചേർന്നുള്ള പുഴയിൽ മൃതദേഹം കണ്ടെത്തിയത്.പിന്നീട് പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. കൈകാലുകൾ കഴുകാനായി പുഴയിലിറങ്ങിയപ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
പിണവൂർകുടി സ്വദേശികളായ മോഹനൻ – നാഗമ്മ ദമ്പതികളുടെ ഏക മകനായ മഹേഷ് ആലുവ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.അസ്വാഭാവിക മരണത്തിന് കേസെടുത്ത കുട്ടമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here