
പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകളും ആക്രി സാധനങ്ങളും മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരിന്തല്‍മണ്ണ, തൃശൂർ സ്വദേശികളെ വഴിക്കടവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ കൊളത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍ , കൊളത്തൂര്‍ സ്വദേശി ഹിലാല്‍ എന്നിവരാണ് തൊണ്ടി മുതലുകള്‍ സഹിതം പൊലീസിന്റെപിടിയിലായത്.
ഈ മാസം 16 നാണ് കേസിനാസ്പദമായ സംഭവം . വഴിക്കടവ് സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കുറച്ചു ദിവസമായി കരിമ്പ് ജ്യൂസ് കച്ചവടം നടത്താതെ മെഷീൻ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിവച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട മോഷണസംഘം പട്ടാപ്പകൽ മെഷീൻ മോഷ്ടിച്ച് സംശയം തോന്നാതിരിക്കാന്‍ മറ്റ് ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വഴിക്കടവ് പൊലീസും നിലമ്പൂർ സബ് ഡിവിഷൻ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ ആക്രി സാധനങ്ങൾ എടുക്കുവാൻ ഒരു സംഘം നിലമ്പൂർ വഴിക്കടവ് എടക്കര ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നതായും പ്രതികൾ പെരിന്തൽമണ്ണ കൊളത്തൂർ ഭാഗത്തേക്ക് പോയതായും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഹുസ്സൈന്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി നിരവധി കേസുകളിള്‍ പ്രതിയാണ്. നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ എബ്രഹാമിന്‍റെ നിർദ്ദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ ബഷീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here